കണ്ണൂർ: നിയമലംഘനം കണ്ടെത്തിയതിന്റെ പേരിൽ ജില്ലയിൽ അടഞ്ഞുകിടക്കുന്നത് 30 കടകൾ. ഇതിൽ 20 എണ്ണവും ഭക്ഷ്യസുരക്ഷവകുപ്പിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്തതിനും കൈകാര്യം ചെയ്തതിന്റെയും പേരിൽ അടപ്പിച്ചതാണ് ശേഷിക്കുന്ന പത്ത് കടകൾ. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ എല്ലാം അടച്ചിട്ടതിൽപെടും. അടച്ചുപൂട്ടിയ കടകൾ വീണ്ടും തുറക്കുന്നതിനുള്ള മാനദണ്ഡം കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പുതുക്കി നിശ്ചയിച്ചതോടെ ജില്ലയിലും നടപടികൾ കർശനമാക്കി.
അടച്ചുപൂട്ടാൻ ഇടയാക്കിയ കാരണങ്ങൾ പരിഹരിച്ചോയെന്ന് പ്രത്യേക സ്ക്വാഡ് പരിശോധിച്ചശേഷമേ വീണ്ടും തുറക്കാൻ കഴിയൂവെന്നാണ് പുതിയ നിബന്ധന. അതത് മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർമാർക്കാണ് ഇതു ഉറപ്പാക്കേണ്ട ചുമതല.
വലിയ പ്രയാസമില്ലാതെ ലഭ്യമാക്കാവുന്നതായിട്ടും ലൈസൻസ് എടുക്കാതെ കടകൾ പ്രവർത്തിക്കുന്നത് ഗൗരവമായാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കാണുന്നത്. കടയിൽ പ്രവേശിക്കുന്നയിടത്ത് എല്ലാവർക്കും കാണുന്ന വിധം ലൈസൻസ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. ഈ നിർദേശം മിക്ക കടകളും പാലിക്കുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.
ഭക്ഷണം വിൽക്കുന്നവർ പാലിക്കേണ്ട മിനിമം മര്യാദകൾ പോലും പാലിക്കാത്ത ഒട്ടേറെ കടകൾ ജില്ലയിലുമുണ്ടെന്ന് പരിശോധക സംഘം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യനു കഴിക്കാനുള്ളതാണ്, ജീവൻവെച്ചുള്ള കളിയാണ് എന്നെല്ലാം എത്ര തവണ പറഞ്ഞാലും താക്കീതു ചെയ്താലും പിഴയിട്ടാലും മാറാത്തവരാണ് ഇക്കൂട്ടർ.
As many as 30 shops have been closed in the district due to violations.